ആളെ തിരിച്ചറിഞ്ഞാല്‍ മറ്റുള്ളവരെ കൂട്ടിക്കൊണ്ട് വന്നിട്ട് ‘ഇതാണ് ആ കൊച്ച്’ എന്ന് പറയും, കുത്തുവാക്കുകള്‍ ഇപ്പോഴും കേള്‍ക്കേണ്ടി വരുന്നുണ്ട്, നീനു പറയുന്നു

കേരളത്തെ ഞെട്ടിച്ച ദുരഭിമാന കൊലയുടെ ഇരയാണ് നീനു. തന്നെ പൊന്നുപോലെ സ്‌നേഹിച്ചവനെയായിരുന്നു നീനുവിന് നഷ്ടപ്പെട്ടത്. കെവിനെ നീനുവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയിട്ട് ഒമ്പത് മാസം ആവുകയാണ്. നീനുവിന്റെ അച്ഛനും സഹോദരനും ഇപ്പോഴും കോട്ടയത്തെ ജയിലിലാണ്. കെവിനു നീതി കിട്ടുമെന്ന് തന്നെയാണ് നീനു കരുതുന്നത്. സംഭവത്തിനു ശേഷം അമ്മയും ബന്ധുക്കളും നീനുവിനെ ഒന്ന് കാണാന്‍ പോലും വന്നിട്ടില്ല. ജന്മം തന്നവരാണെന്ന ബഹുമാനം ഉണ്ടെങ്കിലും തെറ്റ് ചെയ്തതിനാല്‍ അവര്‍ ശിക്ഷിക്കപ്പെടണം എന്നാണ് നീനു പറയുന്നത്.

പപ്പയേയും മമ്മിയേയും ഒരിക്കലും സങ്കടപ്പെടുത്താതെ കൂടെ ചേര്‍ത്ത് പിടിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അന്നും ഇന്നും നീനു ആവര്‍ത്തിപറയുന്നു. നീനുവിനു ബലമായി ഒരുപാട് പേര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍, അതിനിടയിലും കുത്തുവാക്കുകളുമായി അവളെ സഹതാപത്തോടെ നോക്കുന്നവരും ചെറുതല്ല. ഒന്നും ചോദിക്കാതെ തുറിച്ചു നോക്കുന്ന ചിലരുണ്ട്. ആളെ തിരിച്ചറിഞ്ഞാല്‍ മറ്റുള്ളവരെ കൂട്ടിക്കൊണ്ട് വന്നിട്ട് ‘ഇതാണ് ആ കൊച്ച്’ എന്ന് പറയും. ഇതൊക്കെ കേട്ടതോടെ നീനു എവിടെയും പോകാതെയായി. നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് നീനുവും കെവിന്റെ മാതാപിതാക്കളും.

തന്നെ തോല്‍ക്കാന്‍ ഉറച്ച് ഇറങ്ങിയവര്‍ക്ക് മുന്നില്‍ തോറ്റ് കൊടുക്കില്ലെന്നും തന്റെ വാവച്ചനു വേണ്ടി ജീവിച്ച് കാണിക്കുമെന്നും നീനു പറയുന്നു. പ്രിയപ്പെട്ടവര്‍ അവനെ വിളിക്കുന്നത് വാവച്ചനെന്നാണ്. കെവിന്റെ അച്ഛനും അമ്മയും ചേച്ചിയും തള്ളിപ്പറഞ്ഞിരുന്നെങ്കില്‍ താന്‍ ഇന്ന് ഉണ്ടാകുമായിരുന്നില്ലെന്ന് മനോരമയോട് നീനു പറഞ്ഞു.

LEAVE A REPLY