കണ്ണൂരിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോർട്ട്. മരുന്ന് ഓവർഡോസായി കുഞ്ഞിന്റെ കരളിനെ ബാധിച്ചു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനു പിന്നിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരുടെ വീഴ്ചയാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ഗുരുതര സ്ഥിതി തുടർന്നാൽ കുട്ടിയുടെ കരൾ മാറ്റിവെക്കേണ്ടി വരുമെന്ന് ഡോക്ടമാര്‍ വ്യക്തമാക്കി. ഈ മാസം എട്ടിനാണ് കുട്ടിക്ക് ഡോക്ടർ പനിക്കുള്ള കാൽപോൾ സിറപ്പ് എഴുതി നൽകിയത്. എന്നാല്‍ മെഡിക്കൽ ഷോപ്പിൽ നിന്ന് കാൽപോൾ ഡ്രോപ്സാണ് നൽകിയതെന്ന് കുട്ടിയുടെ പിതാവ് ചൂണ്ടിക്കാട്ടി. 2 ദിവസം കൊടുത്തപ്പോഴേക്കും മരുന്ന് തീർന്നതോടെ രക്ഷിതാക്കൾക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് മരുന്ന് മാറി നൽകിയ കാര്യം രക്ഷിതാക്കൾക്ക് മനസിലാകുന്നത്. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം കുഞ്ഞിന്റെ ലിവർ ടെസ്റ്റ് ചെയ്തു. തുടർന്നാണ് കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് മനസിലായതെന്നും പിതാവ് കൂട്ടിച്ചേർത്തു.