അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനവും സൈന്യത്തിന്റെ ഹെലികോപ്റ്ററും ലാൻഡിങ്ങിനിടെ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 18 ആയതായി റിപ്പോർട്ട്

വാഷിങ്ടനിലെ റീഗൻ വിമാനത്താവളത്തിനു സമീപം അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനവും സൈന്യത്തിന്റെ ഹെലികോപ്റ്ററും
ലാൻഡിങ്ങിനിടെ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 18 ആയതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയിൽ നിന്നു 18 മൃതദേഹങ്ങൾ കരയിൽ എത്തിച്ചു എന്ന് റോയിറ്റേഴ്സ് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. 60 യാത്രക്കാരും 4 ജോലിക്കാരുമുള്ള വിമാനവും 3 പേരുള്ള സൈനിക ഹെലികോപ്റ്ററുമാണു കൂട്ടിയിടിച്ചത്. പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് ആകാശത്ത് കൂട്ടിയിടി ഉണ്ടായതെന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടി. വിമാനവും ഹെലികോപ്റ്ററും സമീപത്തെ പൊട്ടോമാക് നദിയിലേക്കാണു വീണത്. വൈറ്റ് ഹൗസിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തായിരുന്നു അപകടം സംഭവിച്ചത്. അതിദാരുണമായ അപകടത്തെപ്പറ്റി അറിഞ്ഞെന്നും പ്രാർഥിക്കുന്നതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ‌വിമാനത്താവളത്തിലെ എല്ലാ ടേക്ക്ഓഫും ലാന്‍ഡിങ്ങും നിര്‍ത്തി.