എംപോക്സിന്റെ പുതിയ വകഭേദം clade Ib കൂടുതൽ തീവ്രമെന്നും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പടരുന്നുവെന്നും ഗവേഷകർ

എംപോക്സിന്റെ പുതിയ വകഭേദം clade Ib കൂടുതൽ തീവ്രമെന്നും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പടരുന്നുവെന്നും ഗവേഷകർ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടരുന്ന വകഭേദം മൂലം ഈവർഷംമാത്രം 615 പേർ മരിക്കുകയും 18,000 പേരിൽ രോഗംസ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വൈറസിന് അതിവേഗത്തിലാണ് ജനിതകവ്യതിയാനം സംഭവിക്കുന്നതെന്നും ഇത് ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനുമുള്ള പരിശ്രമങ്ങൾക്ക് തടസ്സമാകുന്നുവെന്നും വിദഗ്ധർ പറയുന്നു. നിലവിലെ എംപോക്സ് വ്യാപനത്തേക്കുറിച്ച് ട്രാക്ക് ചെയ്യാനുള്ള സംവിധാനങ്ങൾക്ക് ഊന്നൽ നൽകണമെന്നും വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കണമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. നിലവിൽ രോഗസ്ഥിരീകരണം നടത്താനുള്ള ടെസ്റ്റുകൾക്ക് ആവശ്യമായ കെമിക്കലുകൾ പോലും ആഫ്രിക്കയിലെ ലബോറട്ടറികളിൽ പരിമിതമാണെന്നാണ് റിപ്പോർട്ടുകളുള്ളത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് പുറമെ സ്വീഡൻ, തായ്ലന്റ്,പാക്സിതാൻ എന്നീ രാജ്യങ്ങളിലും എംപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്.