സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി

വർഷത്തിൽ ഏത് സമയവും പെയ്യാവുന്ന മഴ, കാലാവസ്ഥയിലെ പ്രത്യേകതകൾ, ഉയർന്ന ജനസാന്ദ്രത, പരിസ്ഥിതിയിലെ വനമേഖലയിലെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ എല്ലാം തന്നെ സംസ്ഥാനത്തെ പകർച്ചവ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ളയിടമാക്കി അടയാളപ്പെടുത്തുന്നു എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറൽ ഹെപ്പറ്റൈറ്റിസ് എ സംസ്ഥാനത്ത് ചിലയിടങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശക്തമായ ബോധവത്കരണം നടത്തുകയും കേസുകൾ റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തുകയും ചെയ്‌തെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പ്രത്യേക വൈദ്യസംഘങ്ങളെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി നിയോഗിക്കുകയും ചെയ്തു. പ്ലാസ്മ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് എസ്.ഒ.പി. പുറത്തിറക്കി. ശാസ്ത്രീയമായ ഇടപെടലിന്റെ ഭാഗമായി രോഗം റിപ്പോർട്ട് ചെയ്തയിടങ്ങളിലെല്ലാം സ്ഥിതി പൂർണമായും നിയന്ത്രണവിധേയമാണ്. ഏറ്റവും ഒടുവിൽ രോഗബാധ റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലെ മൂന്നിയൂരിൽ ഇപ്പോൾ ആരുതന്നെ ഐ.പി. അഡ്മിഷനിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. പകർച്ചവ്യാധികളുടെ പ്രതിരോധത്തിനും വ്യാപനം തടയുന്നതിനുമായി ഓരോ വർഷവും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജാഗ്രതാപ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധികൾ കാരണം സംസ്ഥാനത്ത് മരണങ്ങൾ വർധിക്കുന്നതായി പറയപ്പെടുന്ന സാഹചര്യം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിന് പിന്നാലെ മറുപടി പറയുകയായിരുന്നു മന്ത്രി. 2024-ലെ ജാഗ്രതാപ്രവർത്തനങ്ങൾ 2023 അവസാനം തന്നെ തീരുമാനിക്കപ്പെടുകയും ജാഗ്രതാ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വർഷത്തിന്റെ തുടക്കം മുതൽ ആരംഭിക്കുകയും ചെയ്തു. എല്ലാ മാസവും മന്ത്രിതലത്തിൽ സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവലോകനം ചെയ്യാറുമുണ്ട്. മഴക്കാല രോഗ പ്രതിരോധത്തിന് മേയ്മാസത്തിൽ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീമിന് രൂപം നൽകിയിരുന്നു. കൂടാതെ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ക്ലീനിങ് ഡ്രൈവുകളും നടത്തിയിട്ടുണ്ട്. മേയ്മാസത്തെ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജൂണിൽ എലിപ്പനിക്കേസുകൾ ഉയരാൻ സാധ്യത ഉണ്ടായിരുന്നു. എന്നാൽ കൃത്യമായ പ്രതിരോധ പ്രവർത്തനത്തിലൂടെ ആ സാധ്യത തടയാൻ കഴിഞ്ഞു, എന്നും മന്ത്രി പറഞ്ഞു.