കാലിത്തീറ്റയുടെ ഗുണനിലവാരക്കുറവ് കാരണം കന്നുകാലികൾക്ക് മരണം സംഭവിച്ചാൽ കന്നുകാലി തീറ്റ കമ്പനികൾക്കെതിരെ നടപടി

കാലിത്തീറ്റയുടെ ഗുണനിലവാരക്കുറവ് കാരണം കന്നുകാലികൾക്ക് മരണം സംഭവിച്ചാൽ കന്നുകാലി തീറ്റ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുന്ന നിയമം ഉടൻ നിലവിൽ വരുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. തിരുവനന്തപുരം പ്രസ്‌ക്ലബിൽ കേരള ഫീഡ്‌സ് മഹിമ കാലിത്തീറ്റയുടെ ലോഞ്ചിംഗ് നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ ആവശ്യമുള്ള കാലിത്തീറ്റയുടെ 50 ശതമാനം മാത്രമേ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നുള്ളു. മറുനാടുകളിൽ നിന്നുള്ള കാലിത്തീറ്റ എത്തുന്ന സാഹചര്യത്തിലാണ് ഗുണനിലവാരം ഉറപ്പു വരുത്തുന്ന നടപടികൾ ഗവൺമെന്റ് ഊർജിതമാക്കുന്നത്. ക്ഷീര സ്വയം പര്യാപ്തതയിലേക്ക് എത്തുന്നതിന് വിവിധ ക്ഷിര കർഷക ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ആവശ്യമായ ഗവൺമെന്റ് സബ്‌സിഡി, പലിശ രഹിത വായ്പ എന്നിവ ക്ഷീരകർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.