തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹെഡ് നഴ്സ്നെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഹെഡ് നഴ്സ് വി.ബിജുകുമാറിനെ ബുധനാഴ്ച കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് ബിജുകുമാർ ലോഡ്ജിൽ മുറി എടുക്കുന്നത്. ബുധനാഴ്ച ഉച്ച കഴിഞ്ഞിട്ടും പുറത്തേക്കു കാണാതായതിനെ തുടർന്നു ലോഡ്ജിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ‍ കട്ടിലിൽ മരിച്ച നിലയിൽ‍ കണ്ടെത്തിയത്. മെഡിക്കൽ കോളജിലെ ഹെഡ് നഴ്സായ ഭാര്യ ശാലിനിയുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച രാവിലെ ബിജുകുമാറും ഭാര്യ ശാലിനിയും ഒരുമിച്ചാണു സ്കൂട്ടറിൽ ജോലിക്ക് എത്തിയത്. സമയം വൈകിയതിനാൽ രണ്ടുപേരും വീട്ടിലേക്കു തിരിച്ചു പോകുവാൻ തീരുമാനിച്ചു. യാത്ര ചെയ്യുന്നതിനിടെ ഉച്ചയ്ക്കുശേഷം ഡ്യൂട്ടിക്കു കയറാമെന്ന് ബിജുകുമാർ ഭാര്യയോടു പറഞ്ഞു. ശേഷം ഷോപ്പിങ് നടത്താനായി രണ്ടുപേരും പുളിമൂട് ഭാഗത്തേക്കുപോവുകയും പിന്നീട് റോഡിൽ കുഴി ആയതിനാൽ ഭാര്യയോട് ഇറങ്ങാൻ പറഞ്ഞശേഷം ബിജുകുമാർ സ്കൂട്ടറുമായി മുന്നോട്ടു പോയി. പിന്നെ അദ്ദേഹത്തെ കണ്ടില്ലെന്നാണു ഭാര്യ മൊഴി നൽകിയത്. ആശുപത്രിയിലെ എൻജിഒ യൂണിയൻ അംഗമാണ് ബിജു കുമാർ. ജോലി സ്ഥലത്ത് അടുത്തിടെ നടന്ന താൽക്കാലിക നിയമനങ്ങളിൽ ബിജുകുമാറിന്റെ ഇടപെടലുകൾ ഉണ്ടെന്നു ഒരു വിഭാഗം ജീവനക്കാർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു ശേഷം ബിജുകുമാർ മാനസികമായി തളർന്നിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കുന്നു.

LEAVE A REPLY