അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര പരിചരണ പദ്ധതിയുമായി കേരളം

അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര പരിചരണ പദ്ധതിയുമായി കേരളം. Kerala Against Rare Diseases അഥവാ KARe എന്ന പേരിൽ സമഗ്ര പദ്ധതി കേരളം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. രോഗങ്ങൾ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്താനും ചികിത്സകൾ ലഭ്യമായ സാഹചര്യങ്ങളിൽ അവ ലഭ്യമാക്കാനും, മരുന്നുകൾ കൂടാതെ സാധ്യമായ തെറാപ്പികൾ, സാങ്കേതിക സഹായ ഉപകരണങ്ങൾ ലഭ്യമാക്കുക, ഗൃഹ കേന്ദ്രീകൃത സേവനങ്ങൾ ഉറപ്പ് വരുത്തുക, മാതാപിതാക്കൾക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പ് വരുത്തുക തുടങ്ങിയ സേവനങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര പരിചരണ പദ്ധതിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. പല അപൂർവ രോഗങ്ങളുടെയും നിലവിലെ ചികിത്സകൾക്ക് ഇപ്പോഴുള്ള പദ്ധതികളിലൂടെ നൽകിവരുന്ന തുക മതിയാകില്ല എന്നതാണ് യാഥാർഥ്യം മുന്നിൽ കണ്ടാണ് സർക്കാർ അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര പരിചരണ പദ്ധതി നടപ്പിലാക്കുന്നതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കെയർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 61 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 31 ഐസൊലേഷൻ വാർഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും ഫെബ്രുവരി ആറിന് വൈകുന്നേരം 3.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.