മുൻ മിസ് ഇന്ത്യ മത്സരാർഥി റിങ്കി ചാക്മ അന്തരിച്ചു

മുൻ മിസ് ഇന്ത്യ മത്സരാർഥി റിങ്കി ചാക്മ അന്തരിച്ചു. കാൻസറുമായുള്ള ദീർഘനാളത്തെ പോരാട്ടത്തിനൊടുവിലാണ് ത്രിപുര സ്വദേശിയായ റിങ്കിയുടെ അന്ത്യം. തുടക്കത്തിൽ സ്തനാർബുദമായിരുന്നെങ്കിലും വൈകാതെ ശരീരത്തിന്റെ മറ്റുഭാ​ഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. 2017-ലെ മിസ് ഇന്ത്യ മത്സരത്തിൽ മിസ് കൺജീനിയാലിറ്റി, ബ്യൂട്ടി വിത് പർപസ് ടൈറ്റിലുകൾ നേടിയിരുന്ന താരമാണ് ഇരുപത്തിയെട്ടുകാരിയായ റിങ്കി. 2022 ഇൽ റിങ്കിയെ ഫിലോഡ്സ് ട്യൂമർ എന്ന സ്തനാർബുദം ബാധിക്കുകയും അത് പിന്നീട് ശ്വാസകോശത്തിലേക്കും തലയിലേക്കും പടരുകയും ചെയ്തു. രോഗം വഷളായതിനെത്തുടർന്ന് ഫെബ്രുവരി 22-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിങ്കിയുടെ ജീവൻ വെന്റിലേറ്റർ സഹായത്തിലാണ് നിലനിന്നുപോന്നത്. പെട്ടെന്ന് അസുഖം മൂർച്ഛിക്കുകയും റിങ്കി മരണത്തിനു കീഴ്പ്പെടുകയുമായിരുന്നു. അർബുദത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനേക്കുറിച്ചും റിങ്കി കഴിഞ്ഞമാസം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.