സ്കൂളിൽ പോയി പഠിക്കുന്നത് ജീവിതദൈര്‍ഘ്യം കൂട്ടുമെന്ന് പഠന റിപ്പോർട്ട്

സ്കൂളിൽ പോയി പഠിക്കുന്നത് ജീവിതദൈര്‍ഘ്യം കൂട്ടുമെന്ന് പഠന റിപ്പോർട്ട്. ദ ലാന്‍സെറ്റ്‌ പബ്ലിക്‌ ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത്‌ ഇന്‍ഇക്വാലിറ്റീസ്‌ റിസര്‍ച്ചും വാഷിങ്‌ടണ്‍ സര്‍വകലാശാലയുടെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഹെല്‍ത്ത്‌ മെട്രിക്‌സ്‌ ആന്‍ഡ്‌ ഇവാലുവേഷനും ചേര്‍ന്നാണ്‌ ഗവേഷണം നടത്തിയത്‌. സ്‌കൂളും കോളജും ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ കാലം ചെലവിടുന്നത്‌ കൂടുതല്‍ കാലം ജീവിക്കാന്‍ വഴിയൊരുക്കുമെന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍.

ആറ്‌ വര്‍ഷത്തെ പ്രൈമറി സ്‌കൂള്‍ കാലഘട്ടമെങ്കിലും പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ സ്‌കൂളില്‍ പോകാത്തവരെ അപേക്ഷിച്ച്‌ അകാല മരണ സാധ്യത 13 ശതമാനം കുറവാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. സെക്കന്‍ഡറി തലം വരെയുള്ള പഠനം അകാല മരണ സാധ്യത 25 ശതമാനം കുറയ്‌ക്കും. 18 വര്‍ഷത്തെ വിദ്യാഭ്യാസം അകാല മരണ സാധ്യത 34 ശതമാനം കുറയ്‌ക്കുമെന്നും പഠനം കണ്ടെത്തി. ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ അനുസരിക്കാനും ചികിത്സ പദ്ധതികളുമായി സഹകരിക്കാനും കൂടുതല്‍ സാധ്യതയുള്ളവരും വിദ്യാഭ്യാസം നേടിയവരാണ്‌. മരുന്നുകളുടെ പ്രാധാന്യം, ജീവിതശൈലി മാറ്റങ്ങളുടെ അനിവാര്യത, തുടര്‍ച്ചയായ ഫോളോ അപ്പുകളുടെ ആവശ്യകത എന്നിവയും വിദ്യാഭ്യാസമുള്ളവര്‍ തിരിച്ചറിയുന്നു. മികച്ച വിദ്യാഭ്യാസം ലഭിക്കുന്നത്‌ സമ്പത്തും സൗകര്യങ്ങളും ജീവിതനിലവാരവും ഉയര്‍ത്തുന്നതും കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്നാണ്‌ എന്നും പഠനം പറയുന്നു.

LEAVE A REPLY