സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ്, മെഡിക്കൽ പിജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിൽ ആരോഗ്യ സർവകലാശാല ഇടപെടും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ്, മെഡിക്കൽ പിജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിൽ ആരോഗ്യ സർവകലാശാല ഇടപെടും. ദേശീയ മെഡിക്കൽ കമ്മീഷനുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. സീറ്റ് നഷ്ടപ്പെടാനിടയായ അപാകതകൾ പരിഹരിക്കാമെന്ന് മൂന്ന് മെഡിക്കൽ കോളേജുകളും ആരോഗ്യ സർവകലാശാലയെ അറിയിച്ച സാഹചര്യത്തിലാണിത്. മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകളിലെയടക്കം 450 എംബിബിഎസ് സീറ്റുകളുടെയും രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളിലെ 11 മെഡിക്കൽ പിജി സീറ്റുകളുടെയും അംഗീകാരമാണ് നഷ്ടപ്പെട്ടത്. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ മെഡിക്കൽ കൗൺസിൽ മെഡിക്കൽ കോളേജുകൾക്കെതിരെ നടപടിയെടുത്തത്.