ഷീബക്ക് സഹായവുമായി കെ ബി ഗണേഷ് കുമാർ എം എൽ എ

പത്തനാപുരം: കൊല്ലം പത്തനാപുരം സ്വദേശിനി ഷീബക്ക് സഹായവുമായി കെ ബി ഗണേഷ് കുമാർ എം എൽ എ. ഗർഭാശയത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ ഏഴുതവണ ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗം ഭേദമായിരുന്നില്ല. കഴിഞ്ഞദിവസം ഗണേഷ് കുമാർ ഈ വിഷയം സഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഷീബയ്ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ദ്ധചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ച ഷീബയെ അഡ്മിറ്റ് ചെയ്യാനോ മതിയായ ചികിത്സ നൽകാനോ ആശുപത്രി അധികൃതർ തയ്യാറായില്ലയെന്ന് എം എൽ എ ആരോപിച്ചു. സർജറിയ്ക്ക് വേണ്ടി കീറിയ മുറിവ് തുന്നിക്കെട്ടാതെ രോഗി ദുരിതം അനുഭവിക്കുകയാണെന്നും ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ സൂപ്രണ്ട് നിർദ്ദേശിച്ചെങ്കിലും ഇതു ചെയ്യാതെ ഡോക്ടർ മുങ്ങിയെന്നും എം എൽ എ പറഞ്ഞു. സർക്കാർ വിജിലൻസ് അന്വേഷണത്തിനു തയ്യാറായാൽ ഇതു സംബന്ധിച്ച വിവരങ്ങൾ താൻ നൽകാമെന്നും ഗണേഷ് കുമാർ അറിയിച്ചു.