മരണാനന്തര അവയവദാനത്തിനുള്ള ചട്ടങ്ങളില്‍ മാറ്റംവരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം.

ന്യൂ ഡൽഹി :മരണാനന്തര അവയവദാനത്തിനുള്ള ചട്ടങ്ങളില്‍ മാറ്റംവരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനിമുതല്‍ അവയവം സ്വീകരിക്കാനും ദാനം ചെയ്യാനും നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ രജിസ്ട്രിയില്‍ അപേക്ഷിക്കാം. 65 വയസ്സുകഴിഞ്ഞവര്‍ക്കും മുന്‍ഗണനക്രമത്തില്‍ അവയവം ലഭിക്കുന്ന നടപടികള്‍ക്കായി പ്രത്യേകം ദേശീയപോര്‍ട്ടല്‍ സംവിധാനവുമൊരുക്കും. സ്വന്തം സംസ്ഥാനത്തേക്ക് അവയവം എത്തിക്കണോ അതോ അവയവം ലഭ്യമായ സംസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറണമോ എന്നത് രോഗിക്ക് തീരുമാനിക്കാം. കേരളത്തില്‍ മൃതസഞ്ജീവനി പദ്ധതിപ്രകാരമാണ് മരണാനന്തര അവയവദാനം നടക്കുന്നത്. ഇതിനായി കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങിലാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന നിരീക്ഷണത്തിലാണ് സ്വീകര്‍ത്താവിന്റെ വയസ്സിലെ വ്യവസ്ഥകള്‍ എടുത്തുമാറ്റിയത്. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മരണാനന്തരം അവയവങ്ങള്‍ ദാനംചെയ്യാം. 18 വയസ്സിന് താഴെയുള്ളവരുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ നിയമപ്രകാരമുള്ള സമ്മതംവേണം.