കെ ഫോണ്‍ ഈ വര്‍ഷംതന്നെ: സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി പൂര്‍ണതയിലേയ്ക്ക്

തിരുവനന്തപുരം: അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂര്‍ത്തീകരിച്ചിരുന്നു. 30,000 ഓഫീസുകള്‍, 35,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, 8 ലക്ഷം കെ.എസ്.ഇ.ബി പോളുകള്‍ എന്നിവയുടെ സര്‍വ്വേയും, 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂര്‍ത്തിയാക്കി.

നെറ്റ് വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററിന്റെ പണികളും കെ.എസ്.ഇ.ബി പോളുകള്‍ വഴി കേബിള്‍ വലിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ഇതിനകം 7389 സര്‍ക്കാര്‍ സ്ഥാപനങ്ങളെ കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുഖേന ബന്ധിപ്പിക്കാനായിട്ടുണ്ട്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ കെ-ഫോണ്‍ മുഖേന സാധിക്കും. മുപ്പതിനായിരത്തോളം വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികച്ച രീതിയില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനും ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY