ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. അഞ്ചു സംസ്ഥാനങ്ങളിലായി ആറു രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 4 ന് നടക്കും.
മുന്നണി മാറിയതിനെ തുടർന്ന് ജനുവരി പതിനൊന്നാം തീയതി ജോസ് കെ. മാണി രാജ്യസഭ അംഗത്വം രാജിവച്ച ഒഴിവിലെ ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തൽക്കാലത്തേക്ക് തടഞ്ഞു. 2024 ജൂലൈ ഒന്ന് വരെ കാലാവധി നിലനിൽക്കുമ്പോഴായിരുന്നു രാജി. 64 ദിവസം മുൻപ് രാജ്യസഭയിൽ നിന്ന് രാജിവച്ച തവർചന്ദ് ഗെലോട്ടിന്റെ ഒഴിവിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആറു മാസത്തിനുള്ളിൽ ഒഴിവ് നികത്തണമെന്നും പിന്നീട് തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് ബാക്കിയുള്ള കാലാവധി വരെ തുടരാമെന്നുമാണ് നിയമം. ജോൺ ബ്രിട്ടാസ്, വി .ശിവദാസൻ, അബ്ദുൽ വഹാബ് എന്നിവരെ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടത്തി കേരളം രാജ്യസഭയിലേക്ക് അയച്ചെങ്കിലും കോവിഡിന്റെ പേരിൽ ഉപതിരഞ്ഞെടുപ്പ് വൈകി.



















