വാളയാര്‍ കേസ്; പുനരന്വേഷണത്തിനുള്ള അപ്പീല്‍ വൈകിക്കാന്‍ പ്രോസിക്യൂഷന്‍ ഓഫിസ് ശ്രമിച്ചുവെന്ന് മാതാവ്

വാളയാര്‍: അട്ടപ്പള്ളത്ത് സഹോദരിമാരുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീല്‍ വൈകിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നുവെന്ന് കുട്ടികളുടെ മാതാവ്. പ്രോസിക്യൂഷന്‍ ഓഫിസ് മനഃപൂര്‍വം ശ്രമിച്ചതാണെന്നാണ് കുട്ടികളുടെ മാതാവ് പറഞ്ഞത്. പോക്‌സോ കോടതിയുടെ 4 വിധികളില്‍ രണ്ടെണ്ണത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പേ ഇതുവരെ നല്‍കിയുള്ളൂ എന്നാണു പരാതി.

നാലു ദിവസത്തിലേറെയായി പലതവണ കുടുംബം പ്രോസിക്യൂഷന്‍ ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും വിധിപ്പകര്‍പ്പു മുഴുവനായി നല്‍കിയിട്ടില്ല. ഇന്നലെ വീണ്ടും പ്രോസിക്യൂഷന്‍ ഓഫിസിലെത്തിയെങ്കിലും കോപ്പിയില്ലാത്തതിനാല്‍ നല്‍കാനാവില്ലെന്ന് ആദ്യം അറിയിച്ചു. ഇതോടെ വാളയാറിലെ കുട്ടികളുടെ അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന കെപിഎംഎസ് നേതാക്കള്‍ ഇടപ്പെട്ടു. അതോടെ 2 വിധിപ്പകര്‍പ്പുകള്‍ മാത്രം നല്‍കി. സാക്ഷ്യപ്പെടുത്തിയ വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ അപ്പീല്‍ നല്‍കാനാവുമെന്ന കണക്കുകൂട്ടലില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാവശ്യമായ അനുബന്ധരേഖകളും അപേക്ഷയും തയാറാക്കിരുന്നു.