മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് യാതൊരു സുരക്ഷാ നടപടിയും പാലിക്കാതെ…

കൊച്ചി: മരട് ഫ്‌ലാറ്റ് പൊളിക്കലിനെതിരെ പ്രതിഷേധവുമായി വീണ്ടും പരിസരവാസികള്‍. ആല്‍ഫ സെറിന്‍ ഫ്‌ളാറ്റിലെ ഇരുനില കെട്ടിടം പൊളിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീടിന് വിള്ളല്‍ വീണു. പ്രതിഷേധം ശക്തമായതോടെ നഗരസഭ ചെയര്‍പേഴ്‌സണ്‍ എത്തി പൊളിക്കല്‍ നിര്‍ത്തിവെപ്പിച്ചു.

ആല്‍ഫ സെറിന്‍ ഇരട്ട കെട്ടിടത്തിന് സമീപത്തെ താമസക്കാരിയായ ഹര്‍ഷമ്മയുടെ വീട്ടിന് സമീപത്തേക്കാണ് ഫ്‌ളാറ്റുകളില്‍ നിന്നും ചുവരുകളുടെ അവശിഷ്ടം തെറിച്ചുവീണത്. കഴിഞ്ഞ ദിവസം ഇവരുടെ പേരക്കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഫ്‌ളാറ്റുകളില്‍ നിന്നും ചുവരുകളുടെ അവശിഷ്ടം മുറ്റത്തേക്ക് തെറിച്ചുവീണത്. ഇന്ന് രാവിലെ ഫ്‌ളാറ്റിലെ സ്വിമ്മിംഗ് പൂളിനോട് ചേര്‍ന്ന ഇരുനില കെട്ടിട്ടം നിലംപതിച്ചപ്പോള്‍ വീടിനും വിള്ളല്‍ വീണെന്നാണ് പരാതി.

സുപ്രീം കോടതി പൊളിച്ച് നീക്കാന്‍ നിര്‍ദ്ദേശിച്ച നാല് പാര്‍പ്പിട സമുച്ഛയത്തില്‍ ഏറ്റവും അധികം അധികം ആള്‍പ്പാര്‍പ്പുള്ളത് ആല്‍ഫ സെറിന്‍ ഇരട്ടകെട്ടിടത്തിനു സമീപമാണ്. 47 വീടുകളാണ് ആകെയുള്ളത്. ഇതില്‍ 13 വീടുകള്‍ 15 മീറ്റര്‍ ചുറ്റളവിലാണ്. ഈ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്‍പ് ഇന്‍ഷുറന്‍സ് സുരക്ഷയടക്കം ഉറപ്പാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായി. പക്ഷെ ഈ നടപടികളൊന്നും ഇതുവരെയായിട്ടില്ല.

പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ സ്ഥലം സന്ദര്‍ശിക്കാന്‍ നഗരസഭ ചെയര്‍പേഴ്‌സനടക്കമുള്ളവരെത്തി. തുടര്‍ന്നാണ് സ്വിമ്മിംഗ് പൂള്‍ കെട്ടിടം പൊളിക്കുന്നത് നിര്‍ത്തിവെച്ചത്. പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാതെ കെട്ടിടങ്ങള്‍ പൊളിക്കല്‍ തുടര്‍ന്നാല്‍ പ്രക്ഷോഭം തുടങ്ങുമെന്നാണ് പരിസരവാസികളുടെ മുന്നറിയിപ്പ്.

LEAVE A REPLY