കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം നാടുകടത്തി

ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശക്തമായ താക്കീതുണ്ടായിട്ടും കുവൈത്തില്‍ യാചനയും അനധികൃത താമസവും വർധിച്ചതിനെ തുടര്‍ന്നാണ് അധികൃതർ പരിശോധന ശക്തമാക്കിയത്

കുവൈത്ത് സിറ്റി: കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തി. കുവൈത്തിലേക്ക് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്. റമദാൻ കാലയളവിൽ നടത്തിയ പരിശോധനയിൽ പിടിയിലായവരെ കൂടി ഉടൻ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ ആളുകളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശക്തമായ താക്കീതുണ്ടായിട്ടും കുവൈത്തില്‍ യാചനയും അനധികൃത താമസവും വർധിച്ചതിനെ തുടര്‍ന്നാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. റമദാനില്‍ നടത്തിയ പരിശോധനയില്‍ 370 പേരെ പിടിച്ചിരുന്നു. ഇതില്‍ 270 പേര്‍ അനധികൃത താമസത്തിന്‍റെ പേരിലും ബാക്കിയുള്ളവർ യാചനകുറ്റത്തിനുമാണ് പിടിയിലായത്.