വെറുതേ ഇരുന്ന് കരയും, എവിടേക്കെങ്കിലും നോക്കി ഇരിക്കും… ഇതു തുടര്‍ന്നാണ് ആത്മഹത്യയിലേയ്ക്ക് പോലും എത്തപ്പെട്ടേക്കാം; തൊടുപുഴയിലെ കുഞ്ഞിന്റെ അമ്മയ്ക്ക് കൗണ്‍സിലിങ് നല്‍കുന്ന സൈക്കോളജിസ്റ്റിന് പറയാനുള്ളത്..

ആ യുവതി ഇപ്പോഴും സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. എത്രയും പെട്ടെന്ന് മനോരോഗവിദഗ്ധന്റെ സഹായം വേണ്ട അവസ്ഥയിലൂടെയാണ് അവര്‍ കടന്നു പോകുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തണമെങ്കില്‍ തന്നെ അവര്‍ സാധാരണ അവസ്ഥയിലേയ്ക്ക് തിരിച്ചുവരേണ്ടതുണ്ട് അതിനുള്ള നടപടികളാണ് ആദ്യം ചെയ്യേണ്ടതെന്ന് തൊടുപുഴയില്‍ സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ കുഞ്ഞ് നഷ്ടമായ യുവതിക്ക് കൗണ്‍സിലങ് നല്‍കുന്ന സൈക്കോളജിസ്റ്റ് പറയുന്നു.

ഔദ്യോഗിക മെഡിക്കല്‍ സൈക്യാട്രിക് സഹായം ഇതുവരെയും ലഭ്യമായിട്ടില്ല. അടിസ്ഥാന വൈദ്യസഹായമായ കൗണ്‍സിലിങ് നല്‍കി കഴിഞ്ഞു. എന്നാല്‍ നീണ്ടകാലത്തേയ്ക്ക് ഒരു മനശാസ്ത്രഞ്ജന്റെ സഹായം ഉണ്ടെങ്കില്‍ മാത്രമേ ആ യുവതിയേയും കുട്ടിയേയും സഹായിക്കാന്‍ കഴിയൂ.
ക്രൂരമായ മര്‍ദനത്തെ അതിജീവിച്ച ആളെന്ന നിലയില്‍ വളരെ ഭീകരമായ ഒരു മാനസികാവസ്ഥയിലാണ് യുവതി ഇപ്പോള്‍ ഉള്ളത്.

കടുത്ത വിഷാദത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. അവരെ തിരിച്ചു പഴയ മാനസികാവസ്ഥയിലേയ്ക്ക് കൊണ്ടുവന്നാല്‍ മാത്രമേ അരുണ്‍ ആനന്ദുമായുള്ള ബന്ധത്തില്‍ എന്തു സംഭവിച്ചു എന്നു പോലും ചോദിച്ചറിയാന്‍ കഴിയൂ. കടുത്ത വിഷാദത്തിലുടെ കടന്നു പോകുന്ന ഈ സാഹചര്യത്തില്‍ അവര്‍ സംസാരിക്കാതിരിക്കുന്നതും അപകടമാണ്. അതുകൊണ്ട് തന്നെ അവരെ സംസാരിപ്പിക്കാനുള്ള ശ്രമത്തിലാണ് ചുറ്റുമുള്ളവര്‍ എന്നും സൈക്കോളജിസ്റ്റ് പറയുന്നു.

ചിലസമയങ്ങളില്‍ അവര്‍ വെറുതെ ഇരുന്ന് കരയുകയും മറ്റു ചിലപ്പോള്‍ എവിടേക്കെങ്കിലും നോക്കി ഇരിക്കുകയും ചെയ്യുന്നത് കാണാം.
എന്തു സംസാരിച്ചാലും ഒടുവില്‍ കരച്ചിലിലാണ് എത്തുന്നത്. പുറത്തു കടക്കാന്‍ പറ്റാത്ത അസാധാരണമായ ഒരു മാനസികാവസ്ഥയിലാണ് യുവതി.
ചിലപ്പോള്‍ ആത്മഹത്യയിലേയ്ക്ക് പോലും എത്തിപ്പെടാവുന്ന അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ അവരെ തനിച്ചാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് സൈക്കോളജിസ്റ്റ് പറയുന്നു. തനിയെ എഴുന്നേറ്റ് നടക്കാനോ ബാത്ത്റൂമില്‍ പോലും പോകാനോ കഴിയാത്ത അവസ്ഥയിലാണ് അവര്‍.

മര്‍ദ്ദനമേറ്റ ധാരാളം പാടുകള്‍ ശരീരത്തില്‍ കാണാം. ശരീരം മുഴുവന്‍ മുറിവുകളാണ്. മാനസികമായും ശാരീരികമായുമുള്ള ഉപദ്രവം അരുണ്‍ ആനന്ദ് ആദ്യം തുടങ്ങിയത് യുവതിയിലാണെന്ന് സൈക്കോളജിസ്റ്റ് പറയുന്നു. അവര്‍ മനപൂര്‍വം വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതല്ല. അത്ര വിശ്വസനീയമായ സാഹചര്യത്തില്‍ മാത്രമേ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയ ഒരാള്‍ക്ക് സംസാരിക്കാന്‍ കഴിയൂ എന്നും സൈക്കോളജിസ്റ്റ് വ്യക്തമാക്കുന്നു.
മകന്‍ മരിച്ച മാനസികാഘാതത്തില്‍ നിന്നു പുറത്തുകടക്കുക എന്നതായിരുന്നു അടിയന്തര ആവശ്യം. ഇനി വിദഗ്ധമായ മനശാസ്ത്ര- മാനസികാരോഗ്യ ചികിത്സകള്‍ ലഭിച്ചാല്‍ മാത്രമേ കേസിന് കൂടുതല്‍ ബലം ലഭിക്കു.
കാരണം ഇപ്പോള്‍ അവര്‍ക്ക് മൊഴിപോലും ഓര്‍ത്തെടുക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ലെന്നും സൈക്കോളജിസ്റ്റ് പറയുന്നു.