കത്തിച്ചും കുത്തിയും പ്രണയം കേരളത്തില്‍ ഇല്ലാതാക്കിയത് നിരവധി പെണ്‍ജീവനുകള്‍

തൃശ്ശൂരില്‍ വ്യാഴാഴ്ച നടന്നത് ഉള്‍പ്പെടെ അടുത്ത കാലത്ത് പുരുഷന്മാര്‍ തീ കൊളുത്തിക്കൊന്നത് അഞ്ച് സ്ത്രീകളെ. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ കാമ്പസിലും മറ്റൊരു പെണ്‍കുട്ടി വീട്ടിലും കുത്തേറ്റ് മരിച്ചു. പല കാരണങ്ങള്‍ കൊണ്ട് പ്രണയം നിരസിച്ച പെണ്ണിന് നടുറോഡിലും ക്യാമ്പസിലും ഇപ്പോള്‍ വീട്ടിനുള്ളിലും രക്ഷയില്ലെന്നായിരിക്കുന്നു.

മാതാപിതാക്കളും ബന്ധുക്കളും നടത്തുന്ന ദുരഭിമാനക്കൊലകള്‍ക്ക് പിന്നാലെ പ്രണയം നിരസിച്ചാല്‍ ജീവനെടുക്കുക എന്ന പ്രാകൃത പ്രതികാരവും കേരളത്തെ വരിഞ്ഞു മുറുക്കുകയാണ്. പ്രണയിക്കുന്നത് സ്വജാതിയില്‍ നിന്നുള്ളവനെയും കുടുംബത്തിന് യോജിക്കുന്നവനെയും അല്ലെങ്കില്‍ അച്ഛന്‍ വീട്ടുകാര്‍ ജീവനെടുക്കും, വീട്ടുകാരെ പേടിച്ച് പ്രണയം നിഷേധിക്കുകയോ ഇടയ്ക്കു വെച്ച് പ്രണയത്തില്‍ നിന്നും പിന്മാറുകയോ ചെയ്താല്‍ കാമുകന്‍ തീ കൊളുത്തിക്കൊല്ലും. കേരളം അടുത്തിടെയായി അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നങ്ങളാണ് ഇവ.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചുവെന്ന കാരണത്തിന് തിരുവല്ലയില്‍ പെണ്‍കുട്ടിയെ കഴുത്തില്‍ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീ വെച്ചത് മാര്‍ച്ച് 12 നായിരുന്നു. തിരുവല്ലയിലെ റോഡില്‍ പട്ടാപ്പകല്‍ കത്തിച്ച സംഭവത്തില്‍ വേദനകൊണ്ട് പുളഞ്ഞ പെണ്‍കുട്ടി എട്ടാം നാള്‍ മരണത്തിന് കീഴടങ്ങി.

തൃശ്ശൂരില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതും സമാനമായ സംഭവം തന്നെ. സ്ഥലം പെണ്‍കുട്ടിയുടെ വീടായിരുന്നുവെന്ന് മാത്രം. കോട്ടയത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ത്ഥി ക്യാമ്പസില്‍ ചേര്‍ത്തു പിടിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത് 2017 ഫെബ്രുവരി രണ്ടിന്. ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.

തിരൂരില്‍ 15 കാരിയെ ബംഗാളി യുവാവ് വീട്ടില്‍ കയറി കുത്തിക്കാന്നത് സെപ്റ്റംബര്‍ 29 ന്. പ്രണയം നിരസിച്ചതായിരുന്നു കാരണമെന്നാണ് 25 കാരനായ പ്രതിയുടെ മൊഴി. പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ പ്രണയം നിരസിച്ച 17 കാരിയെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ വെച്ചത് 2017 ജൂലൈ 14 ന്. ആ പെണ്‍കുട്ടി 22 ന് മരിച്ചു.

തൃശ്ശൂരില്‍ പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ ആളുകള്‍ നോക്കി നില്‍ക്കേ പെട്രോളൊഴിച്ച് തീവെച്ച് കൊന്നത് 2018 ഏപ്രില്‍ 30 ന്. കാസര്‍ഗോട് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ കോളജിലെത്തി കുത്തിക്കൊന്നത് 2018 ഫെബ്രുവരി 23 നായിരുന്നു. അങ്ങനെ, ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷര കേരളം ഇപ്പോള്‍ പ്രണയപ്പകയുടെ നാടായി മാറുന്നു.