ആ കുഞ്ഞു ജീവനും കൊണ്ട് കാറ്റുപോലെ പാഞ്ഞ ആ ആംബുലന്‍സ് ഡ്രൈവര്‍ ഇതാ…

തിരുവനന്തപുരം: മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയില്ക്ക് ആംബുലന്‍സ് പറന്നെത്തിയപ്പോള്‍ ഏവരുടെയും കണ്ണുകള്‍ പതിച്ചത്് ഒരാളിലേയ്ക്ക് ആയിരുന്നു. കുഞ്ഞിന്റെ ജീവനും കൊണ്ട് ശരവേഗത്തില്‍ അമൃതയിലേക്കെത്തിയ ആംബുലന്‍ഡസിന്റെ വളയം പിടിച്ച ഹസന്‍ ദേളിയിലേയ്ക്ക്…

നാല് മണിക്കൂറില്‍ ആംബുലന്‍സുമായി ഹസന്‍ പറന്നത് നാന്നൂറ്റി അമ്പതോളം കിലോമീറ്ററുകളാണ്. KL-60 – J 7739 എന്ന ആ ആംബുലന്‍സിന്റെ വളയം തിരിക്കുമ്പോള്‍ ഹസന്റെ മനസ്സില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിബന്ധങ്ങളും തിരഞ്ഞുമറിഞ്ഞ റോഡുമെല്ലാം ഹസന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വഴി മാറിക്കൊടുത്തു. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സന്‍ ദേളി എന്ന 34 കാരന്‍ തന്റെ ദൗത്യം ഏറ്റവും കൃത്യമായി നിര്‍വ്വഹിച്ചതിന്റെ പേരില്‍ ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.

ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് കുഞ്ഞിനെ കൊണ്ടുന്നത്. രാവിലെ 11.15 ഓടെയാണ് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് നാലു മണി പിന്നിട്ടപ്പോഴാണ് അമൃതയുടെ കവാടം കടന്ന് വിശ്രമിച്ചത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ഹസന്റെ തോളിലേറി ജീവന് വേണ്ടി ആശുപത്രിയില്‍ പോരടിക്കുന്നത്. സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്റര്‍ ഉദുമയുടേതാണ് ആംബുലന്‍സ്. ദീര്‍ഘകാലമായി ഹസ്സന്‍ തന്നെയാണ് ഈ ആംബുലന്‍സ് ഓടിക്കുന്നത്.