ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു

ഹൈദരാബാദ് : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ വ്യാപക സംഘര്‍ഷം. അനന്ദ്പൂരിലെ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ടിഡിപി പ്രവര്‍ത്തകനും ഒരു വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്.

കടപ്പയിലെ പോളിംഗ് ബൂത്തുകളിലാണ് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അനുവാദമില്ലാത്ത ആളുകള്‍ പോളിംഗ് ബൂത്തില്‍ കയറിയെന്ന് വൈഎസ്ആര്‍കോണ്‍ഗ്രസ് ആരോപിച്ചു. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു.

അനന്തപുരിലെ ഗൂട്ടിയില്‍ ജനസേന സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം എറിഞ്ഞുതകര്‍ത്തു. യന്ത്രത്തില്‍ തന്റെ പേര് ശരിയായല്ല രേഖപ്പെടുത്തിയത് എന്നാരോപിച്ചായിരുന്നു അതിക്രമം.

വെസ്റ്റ് ഗോദാവരിയില്‍ പോളിംഗ് ബൂത്ത് തകര്‍ത്തു. ഗുഡെം ചെറുവുവിലും സമാനമായ ഏറ്റുമുട്ടലുകളുണ്ടായി. ഗുണ്ടൂരിലെ വിനുകോണ്ടയില്‍ കേടായി വോട്ടിംഗ് യന്ത്രം വോട്ടര്‍മാര്‍ നശിപ്പിച്ചു. യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഇവിടെ വോട്ടിംഗ് തടഞ്ഞപ്പെട്ടിരുന്നു.