രണ്ട് കൈ ഞരമ്പുകളും മുറിച്ചു, കണ്ണുകളില്‍ സിഗരറ്റ് വെച്ച് പൊള്ളിച്ചു, മര്‍ദ്ദിച്ച് തലയോട്ടി തകര്‍ത്തു, അനന്ദുവിനെ കൊലപ്പെടുത്തിയത് അതി ക്രൂരമായി

കരമന: കോച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. ഉത്സവത്തിനുണ്ടായ അടിയില്‍ നീറമണ്‍ സ്വദേശികളായ പ്രതികളുടെ സുഹൃത്തിന് മര്‍ദ്ദനം ഏറ്റിരുന്നു. ഇതിന്റെ പ്രതികാരം എന്നോണമാണ് അനന്ദു ഗിരീഷിനെ ത്ട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അനന്ദുവിന്റെ യാത്രകള്‍ സംഘം രണ്ട് ദിവസമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

തട്ടിക്കൊണ്ട് പോയ ശേഷം ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുവന്ന് മൃഗീയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്ദുവിന്റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്ദുവിന്റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉള്ളത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്ദുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനന്ദുവിനെ മണിക്കൂറോളം ഭിത്തിയില്‍ ചേര്‍ത്തുവച്ച മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ബാലു, റോഷന്‍ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്.