‘ഞാനൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി കാണാന്‍ വര്വോടാ..?, കൃപേഷിന്റെ വാക്കുകള്‍ സത്യമാകുന്നു, രാഹുല്‍ ഗാന്ധി എത്തും

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോഴും യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന വിവരം പുറത്തെത്തിയിട്ടില്ല. ഇതിനിടെ കൃപേഷിന്റെ വീട്ടില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എത്തുമെന്ന് വിവരം. ഈ മാസം 12ന് രാഹുല്‍ഗാന്ധി കല്യോട്ടെത്തുമെന്നാണ് കെപിസിസിക്കു ലഭിച്ച വിവരം.

മരിക്കുന്നതിന് മുന്‍പ് കൃപേഷ് തന്റെ കൂട്ടുകാരോട് ചോദിച്ച വാക്കുകളാണ് ഇപ്പോള്‍ സത്യമാകുന്നത്. കൃപേഷിനും ശരത് ലാലിനും നവമാധ്യമങ്ങളിലൂടെ സിപിഎം കേന്ദ്രങ്ങളില്‍ നിന്നു ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെ ‘ഞാനൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി കാണാന്‍ വര്വോടാ..?’ എന്ന് കൃപേഷ് കൂട്ടുകാരോട് ചോദിച്ചിരുന്നു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതക കേസ് അന്വേഷണം സിബിഐക്കു വിടണമെന്ന ആവശ്യം ശക്തമാക്കി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്ഥാനതല പ്രചാരണത്തിനു കോണ്‍ഗ്രസ് തയാറെടുക്കുകയാണെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. മംഗളൂരു വിമാനത്താവളം വഴി കാസര്‍കോട് എത്തുന്ന അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു