കാറോടിക്കാന്‍ അറിയാത്തയാളെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലിലടച്ചു; എസ്‌ഐയ്‌ക്കെതിരെ പോലീസ് സ്‌റ്റേഷന്‍ പടിക്കല്‍ ഉപവാസം

തൃശ്ശൂര്‍ : തൃശ്ശൂര്‍ ഒല്ലൂര്‍ സ്‌റ്റേഷനിലെ മുന്‍ എസ്.ഐയ്‌ക്കെതിരെ നടപടി തേടി പരാതിക്കാരന്‍ പോലീസ് സ്‌റ്റേഷന്‍ പടിക്കല്‍ ഉപവാസം തുടങ്ങി. കാറോടിക്കാന്‍ അറിയാത്ത ഒല്ലൂര്‍ സ്വദേശി റപ്പായിയാണ് ഒരാളെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍പ്പെട്ടതില്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷന്‍ പടിക്കല്‍ ഉപവസിക്കുന്നത്. നിരപരാധിയെ അറസ്റ്റു ചെയ്തതില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന് യാതൊരു വിലയും കല്‍പ്പിക്കപ്പെട്ടില്ലെന്നും റപ്പായി ആരോപിക്കുന്നു.

കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട റപ്പായി 15 ദിവസത്തോളം ജയിലില്‍ കിടന്നു. പിന്നീട് പരാതികളുമായി കേരളാ നിയമസഭ പെറ്റീഷന്‍ കമ്മറ്റിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈം റെക്കോര്‍ഡ് ബ്യൂറോ എ.സി.പിയുടെ അന്വേഷണത്തില്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴച പറ്റിയെന്നും കണ്ടെത്തി.

റപ്പായിയ്ക്ക് നേരിടേണ്ടി വന്ന മാനനഷ്ടക്കേസിന് സമാശ്വാസം നല്‍കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ മേയില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, നടപടിയൊന്നും ഉണ്ടായില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ ഉപവാസം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് റപ്പായി. തന്നെ പ്രതിയാക്കിയ എസ.ഐ ഇപ്പോഴും സര്‍വീസിലുണ്ടെന്നും റപ്പായി ചൂണ്ടിക്കാട്ടുന്നു.