കസ്റ്റഡിയിലെടുത്ത യുവാക്കളെ പോലീസ് ക്രൂരമായി കൊലപ്പെടുത്തി; തുടയിലും കൈകാലുകളിലും ആണി അടിച്ചുകയറ്റി, ഞെട്ടിക്കുന്ന സംഭവം ബീഹാറില്‍

പട്‌ന : കസ്റ്റഡിയിലെടുത്ത യുവാക്കളെ പോലീസ് ക്രൂരമായി കൊലപ്പെടുത്തി. മോഷണ, കൊലപാതക കേസില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത രണ്ട് മുസ്ലീം യുവാക്കളെയാണ് പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

ഗുഫ്‌റാന്‍ ആലം (30), തസ്ലിം അന്‍സാരി (32) എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. ബീഹാറിലെ സീതാമര്‍ഹിയിലായിരുന്നു സംഭവം.

മൃതദേഹം സംസ്‌കരിക്കുന്നതിന് മുന്‍പ് ബന്ധുക്കള്‍ എടുത്ത ഫോട്ടോയിലും വീഡിയോയിലും യുവാക്കളുടെ ശരീരത്തില്‍ ആണി അടിച്ചു കയറ്റിയതായി വ്യക്തമാക്കുന്നുണ്ട്. യുവാക്കളുടെ തുടയിലും കാലിനടിയിലും കണങ്കൈയ്യിലും ആണി അടിച്ചുകയറ്റിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. രണ്ടു പേരുടെയും കാലുകള്‍ക്ക് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.

കസ്റ്റഡി കൊലപാതകമാണെന്ന് ബീഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെയും സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും ഡിജിപി പറഞ്ഞു. അതേസമയം, കൊലപാതകത്തില്‍ തയാറാക്കിയ എഫ്‌ഐആറില്‍ ഇതുവരെ ഒരു പോലീസുകാരന്റെ പോലും പേരുചേര്‍ത്തിട്ടില്ല.

LEAVE A REPLY