നോട്ട് അസാധുവാക്കലിന് മുന്‍പുള്ള പണമിടപാടുകളും നിരീക്ഷിക്കുന്നു

    ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് അസാധുവാക്കലിന് മുന്‍പ് നടത്തിയിട്ടുള്ള പണമിടപാടുകളും നിരീക്ഷിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ എട്ടു വരെയുള്ള ഇടപാടുകളാണ് ഇത്തരത്തില്‍ പരിശോധിക്കുന്നത്. ഈ കാലയളവില്‍ നടന്ന ഇടപാടു രേഖകള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദേശം ധനമന്ത്രാലയം പുറത്തിറക്കി. ഈ മാസം 15 ന് മുന്‍പ് രേഖകള്‍ സമര്‍പ്പിക്കാനാണ് ബാങ്കുകളോടും പോസ്‌റ്റോഫീസുകളോടും ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

    രണ്ടരലക്ഷത്തിനോ അതിന് മുകളിലോ ഉള്ള ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്. കറന്റ് അക്കൗണ്ടുകളിലൂടെ നടന്ന 12.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളുടെ രേഖകളും പരിശോധിക്കും.

    ഇതിനു പുറമേ പാന്‍ കാര്‍ഡ് രേഖകളോ ഫോം 60 എന്നിവ സമര്‍പ്പിക്കാത്ത അക്കൗണ്ട് ഉടമകളോട് ഫെബ്രുവരി 28 ന് മുന്‍പ് ഇത് സമര്‍പ്പിക്കാനും ധനമന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.