മൂന്നുമാസം പ്രായമുള്ള കുട്ടിയുമായി നാലംഗ നാടോടി മോഷണസംഘം പിടിയില്‍

മാരാരിക്കുളം: മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞുമായി ബസുകളില്‍ മോഷണം നടത്തിവന്ന നാലംഗ നാടോടിസ്ത്രീ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളത്തുനിന്നാണ് സംഘം പിടിയിലായത്. മോഷണക്കേസിനൊപ്പം കുട്ടിയെ ഉപയോഗിച്ച് കുറ്റം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തൂത്തുക്കുടി അണ്ണാനഗര്‍ സ്വദേശികളായ ലക്ഷ്മി (28), മുത്താള്‍ (21), കീറ്റ (25), മാരിയമ്മ (28) എന്നിവരാണ് പിടിയിലായത്. ചേര്‍ത്തലയില്‍നിന്ന് ആലപ്പുഴയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പാതിരപ്പള്ളി പാറപ്പുറത്ത് വീട്ടില്‍ സരിതയുടെ കുഞ്ഞിന്റെ സ്വര്‍ണമാല പൊട്ടിച്ചെടുക്കവെയാണ് ഇവര്‍ പിടിയിലായത്. മാല പൊട്ടിക്കുന്നത് മനസ്സിലാക്കി ബഹളമുണ്ടാക്കിയപ്പോള്‍ സരിതയെ ബസില്‍നിന്ന് തള്ളിയിടാനും സംഘം ശ്രമിച്ചിരുന്നു.

കുഞ്ഞ് ലക്ഷമിയുടെതാണെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തിലും സംശയം ബാക്കിയാണ്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY