ശ്രീലങ്കന്‍ പ്രസിഡന്റ് ജനുവരി 26 ന് മരിക്കും; രാജീവ് ഗാന്ധിയെ തോക്കിനടിച്ചയാളുടെ പ്രവചനം

ശ്രീലങ്കന്‍ പ്രസിഡന്‌റ് മൈത്രിപാല സിരിസേന അടുത്ത വര്‍ഷം ജനുവരി 26ന് മരിക്കുമെന്ന് രാജീവ് ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനം. 1987 ല്‍ ശ്രീലങ്കന്‍ നാവിക സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനിടയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തോക്കിനടിച്ച കുറ്റവാളി വിജിതാ റോഹാന വിജേമുനിയാണ് ജ്യോതിഷ പ്രവചനം നടത്തിയിരിക്കുന്നത്.

ഫേസ്ബുക്കിലൂടെയായിരുന്നു ഇയാളുടെ പ്രവചനം. ഇതോടെ സംഭവത്തില്‍ ശ്രീലങ്കന്‍ അധികൃതര്‍ ഗൗരവമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് അയാളുടെ പ്രവചനം എന്ന് അന്വേഷിക്കുകയാണ് പോലീസ്. വിജേമുനിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മാധ്യമ പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിലെ സെക്രട്ടറി നിമല്‍ ബോപ്പാജ പറഞ്ഞു.

ജ്യോതിശാസ്ത്ര വിധി പ്രകാരമാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്ന് വിജേമുനി പറയുന്നുണ്ടെങ്കിലും ശ്രീലങ്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ലോകം മുഴുവന്‍ അനേകം അക്രമിസംഘം പദ്ധതി തയ്യാറാക്കുന്നുണ്ട് എന്നതിനാല്‍ വിജേമുനിയുടെ പ്രവചനത്തെയും ക്രമിനല്‍ സംഘത്തിന്റെ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് ശ്രീലങ്ക എടുത്തിരിക്കുന്നത്.