വായു മലിനീകരണത്തിന്റെ ദൂഷ്യഫലം പുകവലിക്ക് തുല്യമെന്ന് വിദഗ്ധര്‍

കൊച്ചി: ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ നഗരവല്‍കരണം മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്ന് വിദഗ്ധര്‍. കൊച്ചിയില്‍ നടന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ(സി.എസ്.ഐ) വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെ സെന്റര്‍ ഓഫ് ക്രോണിക് ഡിസീസ് കണ്‍ട്രോള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദൊരൈരാജ് പ്രഭാകരന്‍ ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ളു.എച്ച്.ഒ) പരിമിതപ്പെടുത്തിയിട്ടുള്ള വായു മലിനീകരണത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ മലിന വായുവിന്റെ അളവ്. തുടര്‍ച്ചയായി മലിനമായ വായു ശ്വസിക്കുന്നയാളില്‍ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണെന്നും ഇത് പുകവലിക്ക് തുല്യമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതായും ഡോ. ദൊരൈരാജ് ചൂണ്ടിക്കാണിച്ചു. സി.എസ്.ഐ സംഘടിപ്പിച്ച ഡോ. ഉമാ ബാനര്‍ജി അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വായു മലിനീകരണ നിരക്ക് കുറയ്ക്കുന്നതിന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പബ്ളിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ജിയോ ഹെല്‍ത്ത് ഹബ് സമാന പദ്ധതിക്ക് ഉദാഹരണമാണ്.

രാജ്യത്തെ കാര്‍ഡിയോളജിസ്റ്റുകളുടെ എണ്ണം പരിമിതമെന്നതും ഹൃദ്രോഗ ചികിത്സാ രംഗത്ത് തിരിച്ചടിയാണ്. എന്നാല്‍ സാധാരണ ഡോക്ടര്‍മാര്‍ക്ക് രോഗികളിലെ ഉയര്‍ന്ന അളവിലുള്ള ബി.പി, ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയവ ചികിത്സയിലൂടെ നിയന്ത്രിച്ചാല്‍ രാജ്യത്തെ ഹൃദ്രോഗ ബാധിതരുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും. യോഗ പോലുള്ള വ്യായാമങ്ങള്‍ ഹൃദ്രോഗ ചികിത്സയ്ക്ക് വിധേയരായവര്‍ക്ക് സാധാരണ ജീവിതം സാധ്യമാക്കുന്നതില്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലു ദിവസം നീണ്ടുനിന്ന സി.എസ്.ഐ കോണ്‍ഫറന്‍സ് സമാപിച്ചു.

LEAVE A REPLY