ജയലളിത അപ്പോളോയില്‍ എത്തിയത് പനിയ്ക്ക് ചികിത്സതേടി ആയിരുന്നില്ല; മരുന്നുകള്‍ മാറി നല്‍കി ആരോഗ്യനില വഷളാക്കിയത് ആര്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ എത്തിയത് പനിയും നിര്‍ജലീകരണവും മൂലം ആയിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. സെപ്തംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ജയലളിതയ്ക്ക് മരുന്നുകള്‍ മാറിനല്‍കി അവരുടെ ആരോഗ്യനില വഷളാക്കിയിരുന്നതായാണ് വെളിപ്പെടുത്തല്‍. ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.

barkha-email-668x271

പ്രമുഖ മാധ്യമപ്രവര്‍ത്തകയായും എന്‍.ഡി.ടി.വി കണ്‍സള്‍ട്ടിങ്ങ് എഡിറ്ററുമായ ബര്‍ഖ ദത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. ബര്‍ഖ ദത്തിന്റെ ഇമെയിലിന്റെ പകര്‍പ്പ് സഹിതം എഫ് പൊളിറ്റിക്സ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രമേഹത്തിനുള്ള മരുന്നാണ് മാറി നല്‍കിയത്. ഡോക്ടറുടെ കുറിപ്പോ നിര്‍ദേശമോ ഇല്ലാതെയാണ് ഈ മരുന്നുകള്‍ നല്‍കിയതെന്നാണ് കണ്ടെത്തല്‍.ഇത് അവരുടെ ആരോഗ്യനില വഷളാക്കിയെന്നാണ് ഇമെയിന്റെ ഉള്ളടക്കം. അപ്പോളോ ആശുപത്രിയുടെ മേധാവിയായ പ്രതാപ് സി. റെഡ്ഡിയുടെ മക്കളായ പ്രീത, സുനീത, സംഗീത, ശോഭന എന്നിവരുമായാണ് ബര്‍ഖ സംസാരിച്ചത്. ഇവരുമായുള്ള കോണ്‍ഫറന്‍സ് കോളിലാണ് ജയയ്ക്ക് മരുന്ന് മാറി നല്‍കിയെന്ന വിവരം ലഭിച്ചതെന്നും ബര്‍ഖാ ദത്ത് ഇമെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ സംഭാഷണത്തില്‍ പങ്കുവച്ച വിവരങ്ങളാണ് ഇവയെന്നും ബര്‍ഖ കൂട്ടിച്ചേര്‍ക്കുന്നു. ഡിസംബര്‍ 5ന് രാത്രി 11.30ന് ആണ് ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വരുന്നത്. എന്നാല്‍ അവര്‍ ഡിസംബര്‍ 5ന് മുന്‍പ് മരിച്ചുവെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ എന്‍.ഡി.ടി.വി ഇനിയും തയ്യാറായിട്ടില്ല.

ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നടി ഗൗതമിയും നടന്‍ മന്‍സൂര്‍ അലി ഖാനും രംഗത്തെത്തിയിരുന്നു. കൂടാതെ തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ആസ്ഥാനമാക്കിയുള്ള സന്നദ്ധ സംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 5 തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ജയലളിതയുടെ അന്ത്യം. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം.