നോട്ടു നിരോധനം: ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി

    500, 1000 നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീം കോടത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രത്യേകം പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണം ആവശ്യപ്പെടും. നോട്ട് മാറ്റത്തിനെതിരായ പൊതുതാല്‍പര്യ ഹര്‍ജികളില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കും.

    നോട്ടുകള്‍ നിരോധന നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതി നിലപാട് വ്യക്തമാക്കിയത് .ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നോട്ടുകള്‍ അസാധുവാക്കിയ നടപടി റദ്ദു ചെയ്യുകയോ, നീട്ടിവയ്ക്കുകയോ ചെയ്യണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജികളിലെ ആവശ്യം.

    അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ഇന്നലെ കേന്ദ്രസര്‍ക്കാരിന്റെ മറുപടി സമര്‍പ്പിച്ചിരുന്നു. രാജ്യത്തെ സമാന്തര സമ്പദ്‍വ്യവസ്ഥയെ ഉന്മൂലനം ചെയ്യുകയാണ് നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്നും, പ്രത്യേക അന്വേഷണസംഘം കളളപ്പണത്തിനെതിരെയുളള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കി.