സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ അക്രമിയുടെ ലിംഗഛേദം നടത്തണമെന്ന് മീര ജാസ്മിന്‍

കൊച്ചി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അക്രമികളുടെ ലിംഗഛേദം നടത്തുന്ന നിയമം വേണമെന്ന് നടി മീര ജാസ്മിന്‍. സൗമ്യ, ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ സമാനമായ കടുത്ത ശിക്ഷാ നടപടികള്‍ പ്രതികള്‍ക്കു നല്‍കണം. ഇരയനുഭവിച്ച വേദന പ്രതിയും അറിഞ്ഞു തന്നെ വേണം ശിക്ഷ വിധിക്കാനെന്നും, ആ വേദന അറിഞ്ഞാല്‍ പിന്നെ ഒരാളും പെണ്ണിനെ ഉപദ്രവിക്കാന്‍ തയാറാകില്ലെന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു. പത്തു കല്‍പനകള്‍ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവയ്ക്കവെയാണ് മീരയുടെ പ്രതികരണം.

കൊച്ചി പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി, ചിത്രത്തിലെ നായകന്‍ അനൂപ് മേനോന്‍, നടി ഋതിക തുടങ്ങിയവരും പങ്കെടുത്തു. ജിഷ കേസ് പ്രതി അമീറിനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായാണു തന്റെ കാത്തിരിപ്പെന്നു ജിഷയുടെ അമ്മ രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു. കേസ് കോടതിയില്‍ നീണ്ടു പോവുകയാണ്. കോടതിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നതിനാല്‍ എന്താണ് പറയുന്നതെന്ന് വിദ്യാഭ്യാസം കുറവുള്ള തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. തന്റെ മകളെ കൊല്ലാന്‍ അയാള്‍ക്ക് ഏതാനും നിമിഷങ്ങള്‍ മതിയായിരുന്നു. എന്നാല്‍ കോടതി നടപടി എന്നു തീരുമെന്നറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.