പാര്‍ട്ടി സമ്മേളനത്തില്‍ സ്വന്തമായി ഭക്ഷണം കൊണ്ടുവന്ന് മോഡി; തുല്യതയെ വാനോളം പുകഴ്ത്തി പ്രവര്‍ത്തകര്‍

    വാരണാസി : ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം വ്യത്യസ്തമായത് ആരുടെയെങ്കിലും പ്രസംഗം കൊണ്ടോ ആള്‍ ബലം കൊണ്ടോ ആയിരുന്നില്ല. മറിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ളവര്‍ സ്വന്തമായി ഭക്ഷണം കൊണ്ടു വന്ന് അത് ഒന്നിച്ചിരുന്ന് കഴിച്ചതിലൂടെ ആയിരുന്നു. പ്രചാരണത്തിന് പുറപ്പെടുമ്പോള്‍ കൊണ്ടു വന്ന ഭക്ഷണം മറ്റ് പ്രവര്‍ത്തകര്‍ക്ക് ഒപ്പമിരുന്നാണ് മോഡി കഴിച്ചത്. ക്ഷേത്ര നഗരിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ 26,000 ത്തോളം പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

    അതേസമയം, ഇത്തരമൊരു തുല്യത ബി.ജെ.പിയില്‍ മാത്രമേ ഉണ്ടാകൂ എന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമ്മേളനത്തിന് എത്തുന്ന എല്ലാവരും ഭക്ഷണം കൊണ്ടുവരണമെന്നും താനും ഒരു പാര്‍ട്ടി പ്രവര്‍ത്തകനായതിനാല്‍ സ്വന്തമായി ഭക്ഷണം കൊണ്ടുവരുമെന്നും മോഡി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചിരുന്നു.