സ്കൂൾ തുറക്കാൻ കരട് മാർഗരേഖയുമായി എസ്.സി.ഇ.ആർ.ടി

സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. എസ്.സി.ഇ.ആര്‍.ടിയുടെ കരട് മാര്‍ഗരേഖ അടിസ്ഥാനമാക്കി സ്കൂളുകൾ തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും തദ്ദേശ ഭരണ പ്രതിനിധികളുമടങ്ങുന്ന സ്കൂൾ തലത്തിലുള്ള സമിതികൾ രൂപീകരിക്കും. ഓരോ ഘട്ടത്തിലും ആരോഗ്യ വകുപ്പിന്‍റെ ഇടപെടല്‍ നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.

തദ്ദേശ ഭരണ പ്രതിനിധി ചെയര്‍മാനായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ പ്രധാന അധ്യാപകൻ കണ്‍വീനറുമായുള്ള സമിതിയായിരിക്കും സ്‌കൂളിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുക. ഇതില്‍ പ്രദേശത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും അംഗങ്ങളാകും. കുട്ടികള്‍ സ്‌കൂളിലേക്ക് വരുന്നതിനേക്കാള്‍ ജാഗ്രത വേണ്ടത് തിരികെ പോകുമ്പോഴാണെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്നു. റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേയും പ്രിന്‍സിപ്പല്‍മാരുടേയും യോഗം വിളിക്കും

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിഭാഗങ്ങളിലായി 15,892 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 7012 എണ്ണം എല്‍.പി സ്‌കൂളുകളും 3008 യു.പി സ്‌കൂളുകളുമാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ നടപടികള്‍ക്ക് പ്രാധാന്യം നല്‍കാനാണ് നീക്കം.

സ്വീകരിക്കുന്ന മുൻകരുതലുകൾ;

  • കുട്ടികള്‍ ഒരുമിച്ച് സ്‌കൂള്‍ വിട്ട് പോകുന്നത് ഒഴിവാക്കാന്‍ ഓരോ ക്ലാസിലേയും കുട്ടികളെ ഒരു നിശ്ചിത സമയത്ത് മാത്രം ക്ലാസ് വിട്ട് പോകാന്‍ അനുവദിക്കുക
  • ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ മാത്രം
  • വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം
  • സ്‌കൂളില്‍ വരുന്ന കുട്ടികളില്‍ നിന്നും മാതാപിതാക്കളുടെ സമ്മതപത്രം
  • കുട്ടികള്‍ ഒരുമിച്ച് ചേരുന്ന അസംബ്‌ളി സ്‌കൂളിലുണ്ടാകില്ല
  • കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ നിന്നുള്ള കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ല