മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ആരോഗ്യവകുപ്പിന്റെ ബോധവല്‍ക്കരണത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി വീണ ജോര്‍ജ്. ഈ സംഭവത്തിൽ ചില കാര്യങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വയ്ക്കുന്നുയെന്നും ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലേക്ക് ചെന്നപ്പോള്‍ മറഞ്ഞിരിക്കുകയായിരുന്നു എന്ന് മന്ത്രി വ്യക്തമാക്കി. അതിനര്‍ഥം അവബോധമില്ലായ്മ അല്ല കാരണംമെന്നും അമ്മമാരെയും കുഞ്ഞുങ്ങളെയും മരണത്തിലേക്ക് തള്ളിവിടുന്നത് നരഹത്യയായി കണക്കാക്കി വരേണ്ടി വരുമെന്നും ഇത് വളരെ ഗൗരവകരമായ വിഷയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി കേരളം ആര്‍ജ്ജിച്ചെടുത്ത സാമൂഹ്യ, ആരോഗ്യമേഖലയിലെ ബോധ്യങ്ങളുണ്ട്. രാജ്യത്ത് ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 97 അമ്മമാര്‍ മരണപ്പെടുന്നുവെന്നാണ് കണക്ക്. എന്നാല്‍ കേരളത്തില്‍ അത് 19ല്‍ താഴെയാണ്. വളരെയേറെ കഠിനാധ്വാനത്തിന്റെ ഫലമായാണ് കുറഞ്ഞ നിരക്കിലെത്തിയതെന്നും മന്ത്രി വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.