യു.പിയിലെ ലക്നോവിലെ ചിൽഡ്രൻസ് ഹോമിൽ ഭക്ഷ്യവിഷബാധയേറ്റ് നാലു കുട്ടികൾ മരിച്ചതായി റിപ്പോർട്ട്

യു.പിയിലെ ലക്നോവിലെ ചിൽഡ്രൻസ് ഹോമിൽ ഭക്ഷ്യവിഷബാധയേറ്റ് നാലു കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. 20 പേർ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തിൽ ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കമീഷണർ റോഷൻ ജേക്കബ് പ്രിൻസിപ്പൽ സെക്രട്ടറി ലീന ജോഹ്‌രി എന്നിവർ കുട്ടികൾ ചികിൽസയിൽ കഴിയുന്ന ലോക്ബന്ധു ആശുപത്രിയിൽ എത്തി അവരോട് സംസാരിച്ചു. അഭയകേന്ദ്രത്തിലെ വെള്ളത്തിൽ നിന്നാണ് വിഷബാധയെന്ന സൂചനയെ തുടർന്ന് വെള്ളം പരിശോധിക്കാൻ ഉത്തരവിട്ടു.
ലക്നോവിലെ നിർവാണ ഷെൽട്ടർ സെൻ്ററിൽ ഒരാഴ്ച മുമ്പാണ് വിഷബാധ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരായ കുട്ടികളുടെ നില അതീവഗുരുതരമായി. തുടർന്ന് വയറുവേദനയും ഛർദ്ദിയും ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അധികൃതർ ഡോക്ടറെ സമീപിച്ചില്ലെന്നും ആക്ഷേപമുണ്ട്. കുട്ടികളിൽ നിർജലീകരണം അനുഭവപ്പെടുന്നതായി ലോക്ബന്ധു ആശുപത്രി സി.എം.എസ് ഡോ.രാജീവ് ദീക്ഷിത് ചൂണ്ടികാട്ടിയതായി റിപ്പോർട്ടുകൾ പറയുന്നു. എല്ലാവരിലും വയറിളക്കത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തു.