സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽആയി മരിച്ചത് കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്

2020 മുതൽ 24 വരെയുള്ള കാലയളവിൽ വീട്ടുപ്രസവങ്ങളിൽ സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽആയി മരിച്ചത് കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ വീട്ടുപ്രസവങ്ങളിലൂടെ സംസ്ഥാനത്ത് ഒമ്പത് നവജാത ശിശുക്കൾ മരിച്ചതായി ആരോഗ്യ വകുപ്പ് പുറത്തുവിട്ട വിവരാവകാശ രേഖ വ്യക്തമാക്കുന്നു.ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം നൽകിയ വിവരാവകാശ മറുപടിയിലാണ് ഇതു സംബന്ധിച്ച് കണക്കുകൾ ലഭിച്ചത്. വിവരാവകാശ രേഖ പ്രകാരം 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ എറണാകുളം തൃശൂർ ആലപ്പുഴ എന്നി ജില്ലകളിൽ രണ്ട് വീതവും കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിൽ ഒന്ന് വീതവും മരണം സംഭവിച്ചു. 2021 ജനുവരി മുതൽ 2024 മാർച്ച് വരെ മലപ്പുറത്ത് വീട്ടുപ്രസവത്തിലൂടെ നാല് നവജാതശിശുക്കളാണ് മരിച്ചത്. കാസർകോട് – 1, പാലക്കാട് – 1, തിരുവനന്തപുരം – 1, പത്തനംതിട്ട – 1, കോട്ടയം – 1 എന്നിങ്ങനേയും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷമാണ് വീട്ടുപ്രസവങ്ങളിൽ കൂടുതൽ നവജാത ശിശുക്കൾ മരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ രേഖകളിൽനിന്ന് വ്യക്തമാകുന്നു.