തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഭാഗമായി ലൈസോസോമല്‍ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ സംഘടിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കുഞ്ഞുങ്ങളുടെ ആരോഗ്യനില വിലയിരുത്തി തുടര്‍ ചികിത്സയ്ക്കായാണ് പീഡിയാട്രിക്സ്, ഇ.എന്‍.ടി, ജനറ്റിക്സ്, സൈക്കോളജി, ഡെവലപ്മെന്റല്‍ തെറാപ്പി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അപൂര്‍വ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായുള്ള മരുന്നുകളുടെ വലിയ വില മാതാപിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മരുന്നുകള്‍ സൗജന്യമായി നല്‍കാനുള്ള ഈ പദ്ധതി രാജ്യത്ത് ആദ്യമായി കേരളം നടപ്പിലാക്കിയത്. 2024 ജനുവരി മുതൽ ലൈസോസോമല്‍ രോഗങ്ങള്‍ക്ക് മരുന്ന് നല്‍കി വരുകയാണ്. 24 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പ് സന്ദര്‍ശിച്ച് കുട്ടികളുമായും രക്ഷകര്‍ത്താക്കളുമായും ആശയവിനിമയം നടത്തിയതായും മാന്തി വീണ ജോർജ് വ്യക്തമാക്കി.