ആരോഗ്യം ആനന്ദം-അകറ്റാം അർബുദം എന്ന ക്യാമ്പയിന്റെ ഭാഗമായി കാൻസർ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22ന് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് ജെൻഡർ പാർക്കിൽ വച്ചാണ് കാൻസർ അതിജീവിതരുടെ സംഗമം സംഘടിപ്പിക്കുന്നത്. മലബാർ കാൻസർ സെന്റർ, കോഴിക്കോട് മെഡിക്കൽ കോളേജ്, മലബാർ മേഖലയിലെ സ്വകാര്യ കാൻസർ ചികിത്സാ ആശുപത്രികൾ തുടങ്ങിയയിടങ്ങളിൽ നിന്നും കാൻസർ രോഗമുക്തി നേടിയവരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സംഗമത്തിൽ പങ്കെടുത്ത് ആശയവിനിമയം നടത്തുന്നതാണ്. കാൻസർ സ്‌ക്രീനിംഗിന് പലരും ഭയപ്പെടുന്നു. പല കാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ കഴിയുമെന്ന സന്ദേശമാണ് കാൻസർ അതിജീവിതർക്ക് നൽകാനുള്ളത്. അവരുടെ വാക്കുകൾ, അവർ കടന്നു വന്ന വഴികൾ മറ്റുള്ളവരിൽ ഏറെ പ്രചോദനമുണ്ടാക്കുമെന്നും ആരോഗ്യ വകുപ്പ് പറന്നു. ഇനിയും കാൻസർ സ്‌ക്രീനിംഗിൽ പങ്കെടുക്കാത്ത സ്ത്രീകളുണ്ടെങ്കിൽ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി സ്‌ക്രീനിംഗ് നടത്തണം. കാൻസർ അതിജീവിതരുടെ സംഗമത്തോടനുബന്ധിച്ച് ജെൻഡർ പാർക്കിലെ വനിതാ ജീവനക്കാർക്കായി പ്രത്യേക സ്‌ക്രീനിംഗും സംഘടിപ്പിക്കും.