കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ അക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം,
ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങൾ. അതേസമയം, രാജ്യവ്യാപകമായി ജോലി മുടക്കി പ്രതിഷേധം കടുപ്പിക്കുകയാണ് ഐഎംഎ. സംഭവത്തിൽ ശക്തവും നീതിയുക്തവുമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ സർക്കാർ ഡോക്ടർമാർ ഇന്ന് കരിദിനം ആചരിക്കും. സംസ്ഥാനത്തെ പിജി റസിഡൻ്റ് ഡോക്ടർമാരും ഹൗസ് സർജൻമാരും സമരത്തിൽ പങ്കുചേരും. ഒ.പിയും വാർഡ് ഡ്യൂട്ടിയും പൂർണമായി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തിൽ നിന്ന് ഒഴിവാക്കിതായി കെജിഎംഒഎ അറിയിച്ചു. സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കെജിഎംഒഎ ഈ മാസം 18 മുതൽ 31വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിൻ നടത്തും.