ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ കൈമാറും

വാർധക്യ സഹജമായ അസുഖത്തെതുടർന്ന് അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ കൈമാറും. ഉച്ചയ്ക്ക് ശേഷം 3.30 ഓടെ വിലാപയാത്രയായി എൻആർഎസ് മെഡിക്കൽ കോളേജിൽ എത്തിക്കാനാണ് തീരുമാനം. ബുദ്ധദേബ് ഭട്ടാചാര്യയുടെ ആഗ്രഹ പ്രകാരമാണ് മൃത ശരീരം വിദ്യാർഥികൾക്ക് പഠിക്കാൻ നൽകുന്നത്. രാവിലെ 10.30 ന് നിയമ സഭാ മന്ദിരത്തിൽ പൊതു ദർശനം ഉണ്ടാകും. അതിന് ശേഷം കൊൽക്കത്തയിലെ സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫിസിൽ 11.30 മുതൽ വൈകിട്ട് 3.30 വരെ ആണ് പൊതുദർശനം. ഇന്നലെ കൊൽക്കത്തയിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസും വാർധക്യസഹജമായ മറ്റ് രോഗങ്ങളുമാണ് അദ്ദേഹത്തെ പൊതുരംഗത്ത് നിന്നും മാറിനിൽക്കാൻ നിർബന്ധിതനാക്കിയത്.