ഇനി നഴ്സിംഗ് പരിശീലനത്തിന് ചിലവേറും

ഇനി നഴ്സിംഗ് പരിശീലനത്തിന് ചിലവേറും. സംസ്ഥാനത്ത് ജനറൽ നേഴ്സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാൻ നീക്കം. സ്വകാര്യ മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യത്തിനു വഴങ്ങിയ സർക്കാർ ഇക്കാര്യം പരിശോധിക്കാൻ നേഴ്സിങ് കൗൺസിലിൽ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അടുത്ത നേഴ്സിങ് കൗൺസിൽ യോഗത്തിൽ സബ് കമ്മിറ്റി മാനേജ്മെന്റുകൾക്ക് അനുകൂലമായ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. നിലവിൽ 22000 വാർഷിക ഫീസുള്ള ജനറൽ നേഴ്സിങ് കോഴ്സിന് വാർഷിക ഫീസ് 72000 ആക്കണം എന്നാണ് മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യം. ബി എസ് സി നേഴ്സിങ് ഫീസ് നിർണയിക്കുന്നത് റെഗുലേറ്ററി കമ്മീഷൻ ആണെങ്കിൽ ജനറൽ നേഴ്സിങ്ങിന്റെ ഫീസ് നിർണയിക്കുന്നത് സർക്കാരും നേഴ്സിങ്ങ് കൗൺസിലും ചേർന്നാണ്. ബി എസ് സി നേഴ്സിങ് ഫീസ് ഇത്തവണ വർദ്ധിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനറൽ നേഴ്സിങ് ഫീസ് വർദ്ധനയ്ക്കുള്ള നീക്കം. വാർഷിക ഫീസ് ഉയർന്നാൽ ഒരു വിദ്യാർത്ഥിക്ക് മൂന്നു ലക്ഷത്തിലേറെ രൂപ കൊടുത്താകും പഠിച്ചിറങ്ങേണ്ടി വരിക. സ്വകാര്യമേഖലയിൽ ജിഎൻഎമ്മിന് മറ്റു കാര്യങ്ങളിൽ കൂടി ഫീസ് ഏർപ്പെടുത്തുമ്പോൾ വിദ്യാർഥികൾക്ക് പഠിച്ചിറങ്ങാൻ 5 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാകും.