ട്രെയിൻ ആംബുലൻസ് സേവനം ഒരുക്കാൻ രാജ്യം

ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരുസംസ്ഥാനത്തേക്കോ പ്രദേശത്തേക്കോ രോഗികളെ മാറ്റാൻ ചെലവുകുറഞ്ഞ ട്രെയിൻ ആംബുലൻസ് സേവനം ഒരുക്കാൻ രാജ്യം. റോഡുമാർഗം കൊണ്ടുപോകാൻ പ്രയാസമുള്ളതും എന്നാൽ വിമാനത്തിന്റെ ചെലവ് താങ്ങാൻകഴിയാത്തവർക്കുമാണ് ട്രെയിൻ ആംബുലൻസ് സേവനം നൽകുന്നത്. ഐ.സി.യു., മിനി ഐ.സി.യു. എന്നീ രണ്ടുതരം സേവനങ്ങളാണ് ട്രെയിൻ ആംബുലൻസിൽ ഉള്ളത്. മിനി ഐ.സി.യു.വിന് ഡോക്ടറുടെ ആവശ്യമില്ല. അതിനാൽ ചെലവ് അല്പം കുറയും. രോഗിയോടൊപ്പം ഒരു മെഡിക്കൽ അറ്റൻഡർ, രണ്ടുബന്ധുക്കൾ, വേണമെങ്കിൽ ഡോക്ടർ എന്നിവർക്കും യാത്രചെയ്യാം. ആശുപത്രിയിൽനിന്നോ വീട്ടിൽനിന്നോ റോഡുമാർഗം രോഗിയെ റെയിൽവേ സ്റ്റേഷനിലെത്തിച്ച് ആംബുലൻസ് ട്രെയിനിൽ കയറ്റും. എത്തേണ്ട റെയിൽവേ സ്റ്റേഷനിൽനിന്ന് വീണ്ടും റോഡുമാർഗം ആശുപത്രിയിലോ വീട്ടിലോ എത്തിക്കുകയാണ് ചെയ്യുക. മുംബൈയിൽനിന്നോ ഡൽഹിയിൽനിന്നോ ഒരുരോഗിയെ കേരളത്തിലെത്തിക്കുമ്പോൾ ഏകദേശം ഒന്നുമുതൽ ഒന്നരലക്ഷം രൂപവരെ ചെലവുവരും. വിമാനമാർഗമാണെങ്കിൽ ഇത് ഏകദേശം എട്ടുമുതൽ പത്തുലക്ഷം വരെയാകും. ചാർട്ടേഡ് വിമാനമാണ് ഇതിനായി കൂടുതലും ഉപയോഗിക്കുക.