പത്തുവർഷത്തിൽ കൂടുതൽ അമിതവണ്ണമുള്ള ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത

പത്തുവർഷത്തിൽ കൂടുതൽ അമിതവണ്ണമുള്ള ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പത്തുവർഷത്തോളമായി അമിതവണ്ണമുള്ള അറുപത്തിയഞ്ചു വയസ്സിനു താഴെയുള്ള പുരുഷന്മാരിലും അമ്പതു വയസ്സിനു താഴെയുള്ള സ്ത്രീകളിലുമാണ് അപകടസാധ്യത കൂടുതലെന്ന് പഠനത്തിൽ പറയുന്നു. ഇക്കൂട്ടരിൽ ഹൃദയാഘാത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത ഇരുപതുശതമാനം മുതൽ അറുപതുശതമാനം വരെ കൂടുതലാണെന്ന് കണ്ടെത്തി. എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിലാണ് പഠനം അവതരിപ്പിച്ചിരിക്കുന്നത്. നഴ്സസ് ഹെൽത്ത് സ്റ്റഡി, ഹെൽത്ത് പ്രൊഫഷണൽസ് ഫോളോ അപ് സ്റ്റഡി എന്നീ പഠനങ്ങളിൽ നിന്നുള്ള ഡേറ്റകൾ ശേഖരിച്ചാണ് ​ഗവേഷകർ അവലോകനം നടത്തിയത്. 1 ലക്ഷത്തതിൽ അധികം പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനകാലയളവിൽ മാത്രം 12,048 പേരിൽ ഹൃദ്രോ​ഗസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തി. അമിതവണ്ണത്തിന് പരിഹാരം തേടിയവരിൽ ഹൃദ്രോ​ഗങ്ങൾ കുറവായിരുന്നുവെന്നും ​ഗവേഷകർ കണ്ടെത്തി.