ചികിത്സാ ചെലവിനായി തുക അനുവദിച്ചില്ല; ഇൻഷുറൻസ് കമ്പനിയ്ക്കെതിരെ നഷ്ടപരിഹാരം നൽകാൻ വിധി

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്തിട്ടും ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് തുക അനുവദിക്കാതിരുന്ന കമ്പനി പോളിസി ഉടമയ്ക്ക് നഷ്ടപരിഹാരവും ചികിത്സാ ചെലവിലേക്കുമായി 2,97,234 രൂപ നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. അരീക്കോട് പൂവത്തിക്കല്‍ സ്വദേശി വേലായുധന്‍ നായര്‍ നല്‍കിയ പരാതിയില്‍ ഫ്യൂച്ചര്‍ ജനറാലി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് വിധി. 84 വയസുള്ളപ്പോഴാണ് വേലായുധന്‍ നായര്‍ 60,694 രൂപ നല്‍കി ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. ഈ പോളിസി പ്രാബല്യത്തിലുള്ളപ്പോള്‍ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും തുക അനുവദിച്ചില്ല. പോളിസി എടുത്ത കാലത്തു തന്നെ രക്തസമ്മര്‍ദ്ദമുണ്ടായിരുന്നയാളാണെന്നും അത് മറച്ചുവെച്ചാണ് പോളിസി എടുത്തതെന്നുമായിരുന്നു കമ്പനിയുടെ വാദം. അതുകൊണ്ട് ഇന്‍ഷ്യുറന്‍സ് നല്‍കാനാവില്ലെന്നും കമ്പനി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. ആശുപത്രിയിലെ ചികില്‍സാ ചെലവുകള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി സമര്‍പ്പിച്ചത്. 84 വയസ്സുള്ളയാള്‍ക്ക് മെഡിക്കല്‍ പരിശോധന കൂടാതെ ഇന്‍ഷുറന്‍സ് അംഗത്വം നല്‍കിയ ശേഷം ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് കമ്മീഷന്‍ വിധിച്ചു. പ്രായം പരിഗണിച്ചു നല്‍കുന്ന ഇത്തരം പോളിസികള്‍ ജീവിതശൈലീ രോഗങ്ങള്‍ മറച്ചുവെച്ചുവെന്നാരോപിച്ച് നിഷേധിക്കുന്നത് സേവനത്തിലുള്ള വീഴ്ചയാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.