കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗം ബാധിച്ച 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാൽ തളർച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈൽ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടർന്ന് സ്രവങ്ങൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരിൽ രോഗം കൂടുതൽ അപകരമാകും. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഇന്ന് ഉച്ചയ്ക്ക് അടിയന്തരയോഗം വിളിച്ചു.