ആലപ്പുഴയിൽ പേവിഷബാധയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഹരിപ്പാട് താലൂക്ക് ആശുപത്രി

ആലപ്പുഴയിൽ പേവിഷബാധയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഹരിപ്പാട് താലൂക്ക് ആശുപത്രി. നായ ആക്രമിച്ചതായി ബന്ധുക്കൾ പറഞ്ഞിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ പ്രതികരിച്ചു. പട്ടികടിച്ചതായിട്ടോ, ഓടിച്ചതായിട്ടോ പോലും കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരം പറമ്പത്ത് ദീപുവിന്റെ മകൻ ദേവനാരായണൻ ആണ് പേവിഷബാധയേറ്റ് മരിച്ചത്. ദേവനാരായണന് ആശുപത്രിയിൽ നിന്ന് വാക്‌സിൻ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഏപ്രിൽ 23ന് തെരുവുനായ അക്രമിക്കുന്നതിനിടയിൽ കുട്ടി ഓടയിൽ വീണു പരിക്കേറ്റിരുന്നു. കുട്ടിക്കൊപ്പം തെരുവ് നായയും ഓടയിൽ വീണതായും ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നായ കടിച്ച പാടുകൾ ഒന്നും കാണാതിരുന്നാൽ വീഴ്ചയിലുണ്ടായ മുറിവാണെന്ന് കരുതി മരുന്നുവച്ച ശേഷം ആശുപത്രി വിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.