തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ 64-കാരിയുടെ നെഞ്ചുതുറക്കാതെ ശ്വാസകോശ അർബുദം നീക്കി

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ 64-കാരിയുടെ നെഞ്ചുതുറക്കാതെ ശ്വാസകോശ അർബുദം നീക്കി . ‘യൂണിപോർട്ടൽ വാട്സ്’ എന്ന ഒറ്റത്തുള താക്കോൽദ്വാര ശസ്ത്രക്രിയയാണ് നടത്തിയത്. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്. സാധാരണ താക്കോൽദ്വാര ശസ്ത്രക്രിയയിൽ കുറഞ്ഞത് മൂന്നു ദ്വാരങ്ങളെങ്കിലും ഉണ്ടാക്കേണ്ടതുണ്ട്. ഇവിടെ, മുറിവ് വളരെ ചെറുതായതിനാൽ ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേന്നു തന്നെ രോഗിയെ ഐ.സി.യു.വിൽനിന്ന് മാറ്റാനായി. ആദ്യ ദിവസംതന്നെ ഭക്ഷണം കഴിക്കാനും നടക്കാനും സാധിച്ചു. അഞ്ചാം ദിവസം ആശുപത്രി വിടാനുമായി. സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷം രൂപ ചെലവുവരുന്ന ഈ ശസ്ത്രക്രിയ സൗജന്യമായാണ് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയത്. സർജറി വിഭാഗം പ്രൊഫസർ ഡോ. സി. രവീന്ദ്രന്റെ നേതൃത്വത്തിൽ ഓങ്കോളജി സർജൻ ഡോ. ശരത് കൃഷ്ണൻ, ഡോ. സഹീർ, ഡോ. പ്രവീൺ, ഡോ. സുമിൻ എന്നിവർചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.