ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഇരവിമംഗലം ഉദയംപേരൂര്‍ ബെന്നിയുടെ മകള്‍ അതിഥി ബെന്നി ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും അതിഥി വീണത്. ഗോകുലം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്നു 22 വയസ്സുകാരി അഥിതി. ഏഴ് ദിവസമായി തീവ്രപരിചണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന അതിഥി രണ്ട് മാസമേ ആയുള്ളു അമ്മയ്ക്കൊപ്പം കോളേജിന് പുറത്ത് വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയിട്ട്. റിക്കോര്‍ഡ് ബുക്കെടുക്കാന്‍ ശനിയാഴ്ച അമ്മയ്‌ക്കൊപ്പമാണ് അതിഥി ഹോസ്റ്റിലെത്തിയത്. ഹോസ്റ്റല്‍ കെട്ടിടത്തനകത്തേക്ക് കയറി പോയ അതിഥിയെ നിലത്ത് വീണ് പരിക്കേറ്റ നിലയിലാണ് പിന്നീട് കണ്ടെത്തിയത്. ഇതോടെ നിലത്തു വീണുകിടക്കുന്ന അതിഥിയെ സഹപാഠികളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വെഞ്ഞാറമൂട് പോലീസ് അന്വേഷണം തുടങ്ങി. അതേസമയം മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അച്ഛന്‍ ബെന്നി വെഞ്ഞാറമൂട് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.